
മലപ്പുറം: കൊണ്ടോട്ടിയിൽ നവവധു തൂങ്ങിമരിച്ചത് ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനത്തെ തുടർന്ന് പരാതി. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസിനെ (19)യാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. കൊണ്ടോട്ടി ഗവൺമെന്റ് കോളേജിൽ ബിരുദവിദ്യാർഥിനിയായിരുന്നു ഷഹാന മുംതാസ്. നിറത്തിന്റെ പേരിൽ ഭർത്താവ് അബ്ദുൽ വാഹിദും വീട്ടുകാരും ഷഹാനയെ മാനസികമായി പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചു.
കൊണ്ടോട്ടി ബ്ലോക്ക് റോഡിൽ പറശീരി ബഷീറിന്റെയും ഷമീനയുടെയും മകളാണ് ഷഹാന. കഴിഞ്ഞ വർഷം മെയ് 27-നാണ് മൊറയൂർ പൂന്തലപ്പറമ്പ് സ്വദേശി അബ്ദുൽ വഹാബുമായി ഷഹാനയുടെ നിക്കാഹ് കഴിഞ്ഞത്. ചൊവ്വാഴ്ച രാവിലെ മുറിയുടെ വാതിൽ തുറക്കാത്തതിനെ തുടർന്ന് 10 മണിയോടെ വീട്ടുകാർ വാതിൽ പൊളിച്ച് അകത്ത് കടക്കുകയായിരുന്നു എന്നാണ് വിവരം.
വിവാഹത്തിന് പിന്നാലെ വിദേശത്തേക്ക് പോയ ഭർത്താവിൽനിന്ന് ഫോണിലൂടെ നിരന്തരമായി യുവതി മാനസികപീഡനം നേരിട്ടിരുന്നതായി കാണിച്ച് മാതാപിതാക്കളും ബന്ധുക്കളും പോലീസിന് പരാതി നൽകിയിട്ടുണ്ട്. കബറടക്കം ഇന്ന് കൊണ്ടോട്ടി പഴയങ്ങാടി പള്ളിയിൽ.











